മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് - തീയതി: 23-03-2020




കേരള സര്‍ക്കാര്‍
മുഖ്യമന്ത്രിയുടെ ഓഫീസ്

തീയതി: 23-03-2020
---------------------------

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്

സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 91 ആയി.  (വുഹാനില്‍നിന്ന് വന്നവരടക്കം 95 പേര്‍ക്കാണ് ആകെ രോഗം ബാധിച്ചത്. അതില്‍ നാലുപേര്‍ രോഗവിമുക്തരായി).

ഇന്ന് രോഗം സ്ഥിരീകരിച്ച 28 പേരില്‍ 19 പേര്‍ കാസര്‍കോട് ജില്ലക്കാരാണ്. അഞ്ചുപേര്‍ കണ്ണൂര്‍ ജില്ലക്കാരാണ്. ഒരാള്‍ പത്തനംതിട്ട ജില്ലയില്‍. രണ്ടുപേര്‍ എറണാകുളം, ഒരാള്‍ തൃശൂര്‍. ഇതില്‍ ഇതില്‍ 25 പേര്‍ ദുബായില്‍നിന്ന് എത്തിയവരാണ്.

അനിതരസാധാരണമായ സാഹചര്യത്തിലേക്ക് നാം കടക്കുകയാണ്. കേരളത്തിലാകെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുകയാണ്. മാര്‍ച്ച് 31 വരെയാണ് തല്‍ക്കാലം ലോക്ക്ഡൗണ്‍ നടപ്പാക്കുക. തുടര്‍ന്നുള്ളത് ആ ഘട്ടത്തില്‍ ആലോചിച്ച് തീരുമാനിക്കും. അവശ്യ സാധനങ്ങളുടെയും മരുന്നിന്‍റെയും ലഭ്യത ഉറപ്പാക്കും.
  • 1.ലോക്ക്ഡൗണ്‍ എന്നാല്‍ സംസ്ഥാനത്തിന്‍റെ അതിര്‍ത്തികള്‍ അടച്ചിടും.
  • 2.പൊതുഗതാഗതം ഉണ്ടാകില്ല. (കെഎസ്ആര്‍ടിസിയും സ്വകാര്യ ബസ് എന്നിവ ഓടില്ല).
  • 3.സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കും.
  • 4.പെട്രോള്‍, എല്‍പിജി വിതരണം എന്നിവ ഉണ്ടാകും.
  • 5.ആശുപത്രികള്‍ സാധാരണപോലെ പ്രവര്‍ത്തിക്കും.
  • 6.സര്‍ക്കാര്‍ ഓഫീസുകള്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കി നടത്തും.
  • 7.ആരാധനാലയങ്ങളില്‍ ആളുകള്‍ വരുന്ന എല്ലാ ചടങ്ങുകയും നിര്‍ത്തിവെക്കും.
  • 8.അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും മെഡിക്കല്‍ ഷോപ്പുകളും തുറക്കും. മറ്റു കടകള്‍ അടച്ചിടണം.
  • 9.റസ്റ്റോറന്‍റുകളില്‍ ഹോം ഡെലിവറി മാത്രം അനുവദിക്കും.
  • 10.ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ജില്ലകളില്‍ ആളുകള്‍ക്ക് പുറത്തിറങ്ങുന്നതിന് തടസ്സമില്ല. എന്നാല്‍, ശാരീരിക അകലം ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ പാലിക്കണം.
  • 11.ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്നവര്‍ക്കും 14 ദിവസം ക്വാറന്‍റൈന്‍ നിര്‍ബന്ധമാണ്.

കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന ഒരാളെ ഡിസ്ചാര്‍ജ് ചെയ്തു. ആകെ 64,320 ആളുകളാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. അതില്‍ 63,937 പേര്‍ വീടുകളിലും 383 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 4291 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 2987 നെഗറ്റീവാണ് എന്ന് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്.

കാസര്‍കോട് ജില്ലയില്‍ സംസ്ഥാനത്തിന്‍റെ മറ്റു ഭാഗങ്ങളില്‍നിന്ന് വ്യത്യസ്തമായ അവസ്ഥയാണ്. അവിടെ കൂടുതല്‍ കര്‍ക്കശമായ പൊലീസ് നടപടിയുണ്ടാകും. അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യുന്ന സ്ഥിതിയുണ്ടാകും. ഭരണസംവിധാനത്തിന്‍റെ ഭാഗത്തുനിന്ന് കര്‍ക്കശമായ നിരീക്ഷണവും ഇടപെടലും അവിടെ വേണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കോവിഡ്-19 വൈറസ് കൂടുതല്‍ ആളുകളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനം അടിയന്തരമായി ഏറ്റെടുക്കേണ്ട കാര്യങ്ങള്‍ ഇന്ന് മന്ത്രിസഭാ യോഗം ചേര്‍ന്ന് തീരുമാനിച്ചു.

രാജ്യത്താകെ രോഗവ്യാപനം വര്‍ധിക്കുകയാണ്. കേന്ദ്ര ഗവണ്‍മെന്‍റ് ശക്തമായ നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളവും നിയന്ത്രണങ്ങള്‍ ശക്തമാക്കി കൂടുതല്‍ നടപടികളിലേക്ക് കടക്കുകയാണ്.
  • 1.ജലം, വൈദ്യുതി, ടെലികോം, അവശ്യ ഭക്ഷ്യ, ഔഷധ വസ്തുക്കളുടെ വില്‍പന എന്നിങ്ങനെയുള്ള അവശ്യ സേവനങ്ങള്‍ തടസ്സമില്ലാതെ ജനങ്ങള്‍ക്ക് ലഭ്യമാക്കും. ഇതിന് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാര്‍ നടപടികള്‍ സ്വീകരിക്കും.
  • 2.അതിഥി തൊഴിലാളികള്‍ക്ക് പ്രത്യേക ക്യാമ്പുകള്‍ സജ്ജമാക്കും. അവര്‍ക്ക് വൈദ്യപരിശോധനയും മറ്റു സഹായങ്ങളും ലഭ്യമാക്കണം. അവരെ ജോലിക്ക് നിയോഗിക്കുന്ന കരാറുകാരും തൊഴില്‍ ഉടമകളും ഭക്ഷണം ഉറപ്പാക്കണം.
  • 3.കൊറോണ നിരീക്ഷണത്തിലുള്ള വ്യക്തികള്‍ നിയന്ത്രണം ലംഘിച്ച് യാത്ര ചെയ്യുന്നത് കര്‍ക്കശമായി തടയും. നിരീക്ഷണത്തിലുള്ളവരുടെ ഫോണ്‍ വിശദാംശങ്ങള്‍ ടെലികോം സേവനദാതാക്കളില്‍നിന്ന് ശേഖരിക്കും. ഇതിന് ആഭ്യന്തരവകുപ്പിന് നിര്‍ദേശം നല്‍കി.
  • 4.കൊറോണ രോഗികളെ ചികിത്സിക്കാന്‍ മാത്രമായി ഓരോ ജില്ലയിലും കോവിഡ് ആശുപത്രികള്‍ സജ്ജമാക്കും. ആരോഗ്യ കുടുംബക്ഷേമ വകുപ്പും ജില്ലാ ഭരണസംവിധാനവും സംയുക്തമായി ഇത് നടപ്പാക്കും.
  • 5.ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കാന്‍ ബന്ധപ്പെട്ട ആശുപത്രികള്‍ക്ക് അടുത്തുതന്നെ അവര്‍ക്ക് ആവശ്യമെങ്കില്‍ താമസ, ഭക്ഷണസൗകര്യം ഏര്‍പ്പെടുത്തും.
  • 6.കറന്‍സി നോട്ടുകളും നാണയങ്ങളും അണുവിമുക്തമാക്കി ജനങ്ങള്‍ക്ക് നല്‍കുന്നതിന് ധനകാര്യ സ്ഥാപനങ്ങള്‍ നടപടി എടുക്കണമെന്ന് നിര്‍ദേശിച്ചു.
  • 7.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മാര്‍ച്ച് 31നു മുമ്പുതന്നെ യോഗം ചേര്‍ന്ന് ബജറ്റ് പാസാക്കും.
  • 8.എല്ലാ വിമാന യാത്രക്കാരെയും വിമാനത്താവളത്തിനടുത്ത് പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ സെന്‍ററുകളില്‍ പാര്‍പ്പിക്കും. ഇതിനുള്ള നടപടികള്‍ കലക്ടര്‍മാരും ആരോഗ്യവകുപ്പും സംയുക്തമായി സ്വീകരിക്കും.
  • 9.നിരീക്ഷണത്തില്‍ കഴിയുന്ന വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും ആവശ്യത്തിന് വീടുകളില്‍ ഭക്ഷണം / ഭക്ഷണസാധനങ്ങള്‍ എത്തിക്കും
  • 10.മൈക്രോ ഫിനാന്‍സ്, പ്രൈവറ്റ് കമ്പനികള്‍ പൊതുജനങ്ങളില്‍നിന്ന് പണം പിരിക്കുന്നത് രണ്ടുമാസത്തേക്ക് നിര്‍ത്തിവെക്കണം.
  • 11.അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന ഷോപ്പുകള്‍ (മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ) രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. കാസര്‍കോട് ഇത് 11 മുതല്‍ അഞ്ചു മണിവരെയാണ്.

ഇതിനു പുറമെ എല്ലാ മേഖലയിലും കര്‍ക്കശമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും കൊറോണ ഭീഷണിയില്‍നിന്ന് നമ്മുടെ നാടിനെ മുക്തമാക്കാനുമുള്ള വിവിധ നടപടികള്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടുണ്ട്.

ഉംറ കഴിഞ്ഞ് വന്നവര്‍, വിദേശ രാജ്യങ്ങളില്‍നിന്ന് നേരത്തേ വന്നവര്‍ എന്നിവരാകെ അക്കാര്യം സ്വയം ജില്ലാ ഭരണസംവിധാനത്തെ അറിയിക്കണം. അവരെ അറിയാവുന്നവര്‍ വിവരം അധികൃതര്‍ക്ക് നല്‍കണം. ഇക്കാര്യത്തില്‍ പഞ്ചായത്തുകള്‍ മുന്‍കൈ എടുക്കണം.

ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. അനിയന്ത്രിതമായ ആള്‍ക്കൂട്ടം എവിടെ ഉണ്ടായാലും അത് തടയാന്‍ 144 പ്രഖ്യാപിക്കുന്നതടക്കമുള്ള നടപടികള്‍ ഉണ്ടാകും.

താല്‍ക്കാലികമായതും അല്ലാത്തതുമായ ഐസൊലേഷന്‍ സംവിധാനം നിലവില്‍ വരുന്നു എന്നതാണ് ഇന്നത്തെ ഒരു പ്രധാന പ്രത്യേകത. രോഗപകര്‍ച്ചയ്ക്ക് സാധ്യത സംശയിക്കുന്ന ആളുകളെ താല്‍ക്കാലിക ഐസൊലേഷന്‍ സെന്‍ററുകളിലാണ് ആക്കുക. കൂടുതല്‍ രോഗബാധാ സാധ്യതയുള്ളവരെ നിരീക്ഷിക്കാനായി കൂടുതല്‍ സൗകര്യങ്ങളുള്ള ഐസൊലേഷന്‍ കേന്ദ്രങ്ങളിലാണ് പാര്‍പ്പിക്കുക.

ഐസൊലേഷനില്‍ ഉള്ളവരെ നിരീക്ഷിക്കുന്ന കാര്യം നേരത്തേ ചൂണ്ടിക്കാട്ടി. അതില്‍ സാമൂഹ്യ ജാഗ്രതക്കാണ് പ്രാധാന്യം നല്‍കുന്നത്. നിരീക്ഷണത്തിലുള്ളവരുടെ ലിസ്റ്റ് അയല്‍ക്കാര്‍ക്ക് കൊടുക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരും ലിസ്റ്റിനൊപ്പം ഉണ്ടാകും. നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാലോ നിയന്ത്രണങ്ങള്‍ ലംഘിച്ചാലോ ആ വിവരം ബന്ധപ്പെട്ടവരെ അറിയിക്കാനുള്ള സാഹചര്യം ഒരുക്കാനാണ് ഇത്.

നിരീക്ഷണത്തിലുള്ളവര്‍ ഇറങ്ങിനടക്കുന്നത് അനുവദിക്കാനാവില്ല. അത്തരം അനുഭവമുണ്ടായാല്‍ ശക്തമായ നടപടിയുണ്ടാകും; അറസ്റ്റുണ്ടാകും.
മാധ്യമങ്ങള്‍

ഈ പ്രത്യേക കാലത്ത് മാധ്യമപ്രവര്‍ത്തനവും ദുഷ്കരമാവുകയാണ്. പാല്‍, പത്ര വിതരണം അവശ്യ സേവനങ്ങളുടെ വിഭാഗത്തിലാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാര്‍ത്തകള്‍ ശേഖരിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ നല്‍കും. രോഗബാധ പടരാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ നിങ്ങളില്‍നിന്ന് ഉണ്ടാകണം. മാധ്യമ മേധാവികളുമായി ഒരു വീഡിയോ കോണ്‍ഫറന്‍സ് നാളെ നടത്തുന്നുണ്ട്. ആ രംഗത്ത് ആവശ്യമായ കാര്യങ്ങള്‍ അതില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.

തുടക്കത്തില്‍ വ്യക്തമാക്കിയതുപോലെ അത്യസാധാരണമായ ഒരു പരീക്ഷണത്തെയാണ് നാം നേരിടുന്നത്. നമ്മുടെ എല്ലാ സംവിധാനങ്ങളും സന്നദ്ധതയും സഹജീവി സ്നേഹവും ഒരു ചരടില്‍ കോര്‍ത്ത് മുന്നേറേണ്ട ഘട്ടമാണിത്. ലോകത്തെ പല വികസിത രാജ്യങ്ങളെയും സ്തംഭിപ്പിച്ച ഈ മഹാമാരിയെ തടഞ്ഞുനിര്‍ത്തുക എന്ന ലക്ഷ്യത്തിലേക്ക് ഒന്നിച്ച് മുന്നേറാന്‍ ഇന്നാട്ടിലെ മുഴുവന്‍ ജനങ്ങളുടെയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.
സര്‍ക്കാര്‍ ഒപ്പമല്ല;  മുന്നില്‍ തന്നെയുണ്ട്.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !